ബിഎൽഎയുടെ ഭീഷണി വകവയ്ക്കാതെ പാക്ക് സൈന്യത്തിന്റെ വ്യോമാക്രമണം; ബന്ദികളിൽ 104 പേരെ വിട്ടയച്ചതായി റിപ്പോർട്ട്

ക്വറ്റ (പാക്കിസ്ഥാൻ) ∙ പാക്കിസ്ഥാനിൽനിന്ന് ബലൂചിസ്ഥാൻ പ്രവിശ്യ സ്വതന്ത്രമാക്കാൻ പോരാടുന്ന സായുധസംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ ആക്രമിച്ച് ബന്ദികളാക്കിയവരിൽ 104 പേരെ മോചിപ്പിച്ചതായി ‘റേഡിയോ പാക്കിസ്ഥാൻ’ റിപ്പോർട്ട് ചെയ്തു. സൈന്യം ഇടപെട്ടാൽ ബന്ദികളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ഭീഷണി അവഗണിച്ച് പാക്ക് സൈന്യം വ്യോമാക്രമണം നടത്തി. ആകെ 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരുന്നത്. ബന്ദികളിൽ പാക്ക് സൈന്യം, പൊലീസ്, ഭീകര വിരുദ്ധ സേന (എടിഎഫ്), പാക്ക് ചാരസംഘടന ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) എന്നിവയുടെ ഉദ്യോഗസ്ഥരുമുണ്ടെന്നാണു വിവരം. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പൗരരെയും വിട്ടയച്ചതായി ബിഎൽഎ വ്യക്തമാക്കി.30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്നു. ഒട്ടേറെ യാത്രക്കാർക്കു പരുക്കേറ്റു. പാക്ക് സൈന്യവുമായുള്ള പോരാട്ടത്തിൽ 16 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽനിന്ന് വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്സ്പ്രസാണ് മഷ്കഫ് തുരങ്കത്തിൽ ആക്രമിക്കപ്പെട്ടത്. ബിഎൽഎയുടെ ചാവേർസംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
Source link