രന്യയുടെ ഇടപാടുകളിൽ വളർത്തച്ഛനും പങ്ക്?; ബിജെപി സർക്കാരിന്റെ ‘ഭൂമി ദാനവും’ അന്വേഷണ പരിധിയിൽ

ബെംഗളൂരു ∙ സ്വർണക്കടത്തിൽ നടി രന്യ റാവു അറസ്റ്റിലായതിനു പിന്നാലെ വളർത്തച്ഛനും പൊലീസ് ഹൗസിങ് കോർപറേഷൻ ചുമതലയുള്ള ഡിജിപിയുമായ രാമചന്ദ്ര റാവുവിനെതിരെ കർണാടക അന്വേഷണം പ്രഖ്യാപിച്ചു. സുരക്ഷാ പ്രോട്ടോക്കോൾ മറികടക്കാൻ ഡിജിപിയുടെ സ്വാധീനം ദുരുപയോഗിച്ചോ എന്നന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. രാമചന്ദ്ര റാവുവിന് 2023 സെപ്റ്റംബറിലാണ് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് സിഐഡി വിഭാഗം അന്വേഷിക്കും.ബിജെപി സർക്കാരിന്റെ കാലത്ത് സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ നടിക്ക് 12 ഏക്കർ ഭൂമി നൽകിയതും അന്വേഷണ പരിധിയിലുണ്ട്. കേസിലെ രാജ്യാന്തര സ്വർണക്കടത്ത് റാക്കറ്റുകളുടെ ബന്ധവും ഹവാല ഇടപാടുകളും സിബിഐ ആണ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ കർണാടക പൊലീസിനെ അറിയിച്ചിട്ടില്ല. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയുടെ കൊച്ചുമകനും നടിയുടെ സുഹൃത്തുമായ തരുൺ രാജുവിനെ കഴിഞ്ഞ ദിവസം റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരുന്നു.
Source link