കീരിയും പാമ്പും ആകാനില്ല, മുഖ്യമന്ത്രി- ഗവർണർ ‘ഭായ്– ഭായ്’; കേന്ദ്ര ഫണ്ട് നേടിയെടുക്കുക ലക്ഷ്യം, കരുതലോടെ കോൺഗ്രസ്

തിരുവനന്തപുരം∙ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം കീരിയും പാമ്പും പോലെ പെരുമാറിയിരുന്ന ഗവര്‍ണറെയും സര്‍ക്കാരിനെയും കണ്ടു പരിചയിച്ചവരെ ആശ്ചര്യപ്പെടുത്തുകയാണ് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നിലപാടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഗവര്‍ണര്‍ ഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കേരളത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചതോടെ കേന്ദ്രത്തില്‍നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഫണ്ട് നേടിയെടുക്കാന്‍ കേന്ദ്രവുമായി നിയമപോരാട്ടം നടത്തിയ സര്‍ക്കാര്‍ സാമ്പത്തികവര്‍ഷം അവസാനിക്കാറായതോടെ ഗവര്‍ണറെ കൂടെനിര്‍ത്തി എങ്ങനെയെങ്കിലും പണം നേടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതേസമയം, ഗവര്‍ണറും മുഖ്യമന്ത്രി കൈകോര്‍ത്തതിനെ സംശയത്തോടെയും ആശങ്കയോടെയുമാണ് കോണ്‍ഗ്രസ് കാണുന്നത്. തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ ബിജെപിയുമായി പാലം പണിയുകയെന്ന ലക്ഷ്യമാണ് നടപ്പാക്കുന്നതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണം. ഇതിനിടെ പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ കേന്ദ്രത്തിനെതിരായ നീക്കത്തില്‍ തമിഴ്നാടിന് ഒപ്പം നില്‍ക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 22ന് ചെന്നൈയില്‍ നടക്കുന്ന യോഗത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മുതിര്‍ന്ന മന്ത്രിയോ യോഗത്തില്‍ പങ്കെടുത്തേക്കും. ഇതിനോടുള്ള കേന്ദ്രപ്രതികരണവും ഫണ്ട് നല്‍കുന്നതുള്‍പ്പെടെ സംസ്ഥാനത്തോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
Source link