WORLD

തുടക്കം ബിപിഎലിൽ, ഇനി ബിജെപിയുടെ അമരത്ത്; ആ മടങ്ങിവരവിൽ ‘രാജീവം’ വിടരുമോ?


തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും തിരുവനന്തപുരത്ത് അടുത്ത 5 വർഷവും താൻ ഉണ്ടാകുമെന്നായിരുന്നു, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായപ്പോൾ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നത്. കടുത്ത പോരാട്ടത്തിനൊടുവിൽ ശശി തരൂരിനോട് പരാജയപ്പെട്ടപ്പോൾ പക്ഷേ മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുൻപ് ‘ഞാൻ പൊതുപ്രവർത്തനം’ അവസാനിപ്പിക്കുന്നു എന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു, രാജീവ് ചന്ദ്രശേഖർ. അന്ന് പാർട്ടി നിർദേശത്തിനു വഴങ്ങി പോസ്റ്റ് പിൻവലിച്ചത് വെറുതെയായിരുന്നില്ലെന്നാണ് ഇപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്ത് വീട് വാങ്ങിയ രാജീവ്, അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ രാജീവിന്റെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നു. ‘‘എനിക്ക് സാധ്യതയുണ്ട്, എല്ലാവർക്കും സാധ്യതയുണ്ട്. എനിക്ക് കിട്ടുന്ന വിവരം അനുസരിച്ച് മാർച്ചിൽ അധ്യക്ഷനെ സംബന്ധിച്ച തീരുമാനമുണ്ടാകും’’ എന്നായിരുന്നു അഭ്യൂഹങ്ങൾ തള്ളാതെ രാജീവിന്റെ പ്രതികരണം. രാജീവ് കേന്ദ്രനേതൃത്വത്തെ താൽപര്യക്കുറവ് അറിയിച്ച പശ്ചാത്തലത്തിൽ കെ.സുരേന്ദ്രൻ, എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ പേര് വീണ്ടും സജീവമായപ്പോഴാണ്, കോർ കമ്മിറ്റി രാജീവിനെ തന്നെ തിരഞ്ഞെടുത്തത്. എല്ലാ വിഭാഗത്തെയും, പ്രത്യേകിച്ച് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പറ്റുന്ന നേതാവ് സംസ്ഥാന അധ്യക്ഷനായി വരണമെന്ന നിലപാടിലായിരുന്നു ബിജെപി ദേശീയ നേതൃത്വം.


Source link

Related Articles

Back to top button