മുരളീധരൻ–കൃഷ്ണദാസ് പക്ഷങ്ങളുടെ സ്വപ്നം പൊലിഞ്ഞു; നായകനായി പോരാളി, ഇനി മാറ്റു തെളിയിക്കണം

തിരുവനന്തപുരം∙ ബിജെപി കേരളഘടകത്തിലെ ഗ്രൂപ്പു പോരാണു രാജീവ് ചന്ദ്രശേഖർ എന്ന തീരുമാനത്തിലേക്കു കേന്ദ്രനേതൃത്വത്തെ എത്തിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, പലതട്ടുകളിലായി നിൽക്കുന്ന സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്തു മാറ്റു തെളിയിക്കുകയാണ് രാജീവിനു മുന്നിലെ വെല്ലുവിളി. 5 വർഷ കാലാവധി പിന്നിട്ടെങ്കിലും തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതിനാൽ തുടരാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെ.സുരേന്ദ്രൻ. കഴിഞ്ഞതവണ സുരേന്ദ്രനൊപ്പം പരിഗണിക്കപ്പെട്ടതിനാൽ ഇക്കുറി തന്റെ ഊഴമെന്ന ഉറപ്പിലായിരുന്നു എം.ടി.രമേശ്. പക്ഷേ വി.മുരളീധരൻ–പി.കെ.കൃഷ്ണദാസ് പക്ഷങ്ങളുടെ കണക്കുകൂട്ടലുകൾ ഒരുമിച്ചു പൊലിഞ്ഞു. വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള തീരുമാനം നറുക്കാകുമെന്ന ശോഭ സുരേന്ദ്രന്റെ പ്രതീക്ഷയും പാളി. ഈ 3 പേരെയും പരിഗണിച്ചെങ്കിലും ആരു വന്നാലും ഗ്രൂപ്പു പോരിന് അയവുണ്ടാകില്ലെന്ന റിപ്പോർട്ടാണു കേന്ദ്രനേതൃത്വത്തിനു ലഭിച്ചത്.
Source link