കറിക്കത്തി കൊണ്ട് മകന്റെ കഴുത്തുവെട്ടി, അമിത അളവിൽ ഉറക്കഗുളിക കഴിച്ചെന്ന് പൊലീസിനോട്; അരുംകൊലയിൽ അറസ്റ്റ്

ന്യൂയോർക്ക് ∙ ഡിസ്നിലാൻഡിലേക്കു വെക്കേഷനു കൊണ്ടുപോയശേഷം ഇന്ത്യൻ വംശജ 11 വയസ്സുകാരനായ മകനെ കഴുത്തുവെട്ടി കൊന്നു. കലിഫോർണിയയിലെ സാന്റ അന പട്ടണത്തിലെ ഒരു താമസകേന്ദ്രത്തിലാണു സംഭവം. പ്രതി സരിത രാമരാജുവിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാൽ 26 വർഷം വരെ തടവുശിക്ഷ ലഭിക്കും.7 വർഷം മുൻപ് ഭർത്താവ് പ്രകാശ് രാജുവുമായി വിവാഹബന്ധം വേർപെടുത്തിയശേഷം സരിത കലിഫോർണിയയിലെ ഫെയർഫാക്സിലേക്കു പോയിരുന്നു. കർണാടകയിൽ നിന്നുള്ള പ്രകാശിനാണു മകന്റെ സംരക്ഷണച്ചുമതല കോടതി നൽകിയത്. കഴിഞ്ഞവർഷം മുതൽ ഇതു തിരിച്ചുകിട്ടാനായി സരിത നിയമവ്യവഹാരങ്ങൾ തുടങ്ങി. മകന്റെ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ തന്റെ സമ്മതമില്ലാതെ മുൻഭർത്താവ് തീരുമാനങ്ങളെടുക്കുന്നു എന്നായിരുന്നു ആരോപണം. സരിതയ്ക്ക് അനുവദിച്ചിട്ടുള്ള 3 ദിവസ സന്ദർശന കാലയളവിലെ അവസാനദിവസമാണു ദാരുണകൃത്യം നടന്നത്.
Source link