അജിത് കുമാറിനെതിരായ അന്വേഷണം; റിപ്പോർട്ട് ഹാജരാക്കാൻ കൂടുതൽ സമയം ചോദിച്ച് വിജിലൻസ്

തിരുവനന്തപുരം ∙ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ഹർജിയിൽ റിപ്പോർട്ട് ഹാജരാക്കാൻ 45 ദിവസത്തെ സമയം ചോദിച്ച് വിജിലൻസ്. അന്വേഷണം പൂർത്തിയായില്ലെന്നും വിജിലൻസ് അറിയിച്ചു. മേയ് 6ന് കേസ് വീണ്ടും തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. റിപ്പോർട്ട് എന്തുകൊണ്ട് വൈകുന്നുവെന്ന് കോടതി ചോദിച്ചു. സംഭവത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നായിരുന്നു വിജിലൻസ് മറുപടി. അതേസമയം, അന്വേഷണം പൂർത്തിയാക്കി നൽകിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത സർക്കാരിന് നൽകിയെന്നാണ് വിവരം.സ്വർണക്കടത്ത് സംഘങ്ങളുടെ പങ്കുപറ്റൽ, അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ വിവിധ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം. ക്ലീൻചിറ്റ് റിപ്പോർട്ട് ലഭിച്ചാൽ അജിത് കുമാറിന് ഡിജിപി ആയിട്ടുള്ള സ്ഥാനക്കയറ്റത്തിന് തടസങ്ങള്‍ മാറും. പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
Source link