എമ്പുരാന് സെൻസർ ബോർഡ് നൽകിയത് രണ്ടു കട്ടുകൾ; ആകെ വെട്ടിയത് 10 സെക്കൻഡ്: രേഖകൾ പുറത്ത്

തിരുവനന്തപുരം ∙ എമ്പുരാൻ സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്കു രണ്ടു കട്ടുകൾ മാത്രമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) നിർദേശിച്ചത്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം ആറു സെക്കൻഡ് കുറച്ചു. ദേശീയപതാകയെക്കുറിച്ചു പരാമർശിക്കുന്ന നാല് സെക്കൻഡ് വെട്ടിമാറ്റിയെങ്കിലും പകരം നാല് സെക്കൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്. 179 മിനിറ്റ് 52 സെക്കൻഡാണ് സിനിമയുടെ ആകെ ദൈർഘ്യം. 16 പ്ലസ് കാറ്റഗറിയിലാണ് സിബിഎഫ്സി എമ്പുരാൻ സിനിമ സെൻസർ ചെയ്തിരിക്കുന്നത്. എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നതിനു പിന്നാലെയാണ് സെൻസർ വിവരങ്ങൾ പുറത്തുവരുന്നത്. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു ബിജെപി കോർ കമ്മിറ്റി യോഗത്തിലെ വിമർശനം. ആർഎസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം.
Source link