കരിമണൽ നിഴലിൽ മധുര; മൗനം തുടർന്ന് മുഖ്യമന്ത്രിയും വീണയും

മധുര∙ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവ് എന്ന തലപ്പൊക്കത്തോടെ കൊല്ലം സംസ്ഥാന സമ്മേളനത്തിൽനിന്നു മധുരയിലേക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം കേരള ഘടകത്തിനും കനത്ത ആഘാതമായി ‘കരിമണൽ എപ്പിസോഡ്.’ പിണറായി സർക്കാർ ദേശീയ മാതൃകയാണെന്നു പ്രതിനിധികൾ ചർച്ച നടത്തിയതിനു തൊട്ടുപിന്നാലെ ടി. വീണ പണമിടപാടു കേസിൽ പ്രതിയായെന്ന വാർത്ത പുറത്തു വന്നതോടെ, പാർട്ടി കോൺഗ്രസിന്റെ ഗതിയാകെ മാറി. മുഖ്യമന്ത്രി മൗനം പാലിക്കുന്നു; ഒപ്പം മധുരയിലുള്ള വീണയും മാധ്യമങ്ങൾക്കു മുന്നിലെത്തിയിട്ടുമില്ല.മുഖ്യമന്ത്രി നേരിടുന്ന എസ്എൻസി ലാവ്‌ലിൻ കേസിനൊപ്പം മകൾ നേരിടുന്ന പണമിടപാടു കേസും ഏറെക്കാലം ഇനിയും പാർട്ടിയുടെ തലയ്ക്കു മീതേ നിൽക്കുമെന്നു ചുരുക്കം.സ്വകാര്യ കരിമണൽ കമ്പനിയും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതോടെ നേടിയ രാഷ്ട്രീയ മേൽക്കൈയാണ് എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) കേസിൽ വീണ പ്രതിയായതോടെ തകർന്നു വീണത്. എക്സാലോജിക് കമ്പനി സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ റിപ്പോർട്ട് പുറത്തായപ്പോൾ അങ്ങനെയൊരു റിപ്പോർട്ട് ഇല്ലെന്നായിരുന്നു സിപിഎം വാദം. വീണയും എക്സാലോജിക്കും ചേർന്ന് 2.7 കോടി രൂപ കൈപ്പറ്റിയെന്ന് എസ്എഫ്ഐഒ കണ്ടെത്തിയതോടെ ആ വാദങ്ങളുടെയെല്ലാം മുനയൊടിഞ്ഞു.
Source link