‘ഞാൻ പുറത്തിറങ്ങുമ്പോൾ മാധ്യമങ്ങൾ ഉണ്ടാകരുത്’: ഗെസ്റ്റ് ഹൗസിൽ സുരേഷ് ഗോപിയുടെ ‘വിലക്ക്’

കൊച്ചി ∙ എറണാകുളം ഗെസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്നു മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്, മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ ഗെസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായി ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു.കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടക്കമുള്ളവർ കൊച്ചിയിൽ എത്തുമ്പോൾ സാധാരണ താമസിക്കാറുള്ളത് എറണാകുളം ഗെസ്റ്റ് ഹൗസിലാണ്. ഇവിടെയെത്തുന്നവരുമായി മാധ്യമപ്രവർത്തകർ കൂടിക്കാഴ്ച നടത്താറുമുണ്ട്. ശനിയാഴ്ച രാവിലെ എത്തിയ സുരേഷ് ഗോപിയോടും പതിവു പോലെ പ്രതികരണം തേടിയെങ്കിലും മിണ്ടാതെ അദ്ദേഹം മുറിയിലേക്കു പോയി. ഇതിനു ശേഷമാണ് മാധ്യമങ്ങളെ ഗെസ്റ്റ് ഹൗസിന്റെ ലോബിയിൽനിന്നു പുറത്താക്കണമെന്ന് ഗൺമാൻ വഴി റിസപ്ഷനിസ്റ്റിനെ അറിയിച്ചത്.
Source link