INDIA

STOCK MARKET CRASH തകർന്നടിഞ്ഞ് ഓഹരികൾ; സെൻസെക്സ് 3,200 പോയിന്റ് കൂപ്പുകുത്തി, നഷ്ടം 20 ലക്ഷം കോടി, ‘മരുന്നു കഴിക്കൂ’ എന്ന് ട്രംപ്


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറക്കുമതി തീരുവ കുത്തനെ കൂട്ടി തുടങ്ങിവച്ച ആഗോള വ്യാപാരയുദ്ധം ഓഹരി വിപണികളെ ചോരക്കളമാക്കി. യുഎസ് ഫ്യൂച്ചേഴ്സ് നേരിട്ട കനത്ത നഷ്ടത്തിന്റെ ആഘാതം ഇന്ത്യൻ ഓഹരി വിപണികളെയടക്കം പിടിച്ചുലച്ചു. യുഎസ്, ജാപ്പനീസ്, യൂറോപ്യൻ ഓഹരി വിപണികളുടെ തകർച്ചയുടെ സ്വാധീനത്താൽ ഇന്നു വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്സ് 3,200 പോയിന്റിലേറെ നിലംപൊത്തി. നിഫ്റ്റി 1,000 പോയിന്റിലധികം ഇടിഞ്ഞു. നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് നിമിഷങ്ങൾകൊണ്ട് ചോർന്നത് 20 ലക്ഷം കോടി രൂപ.യുഎസിൽ കഴിഞ്ഞയാഴ്ചയിലെ അവസാന രണ്ടുദിവസങ്ങളിലും ഓഹരി വിപണികൾ കനത്ത നഷ്ടം നേരിടുകയും ട്രില്യൻകണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാവുകയും ചെയ്തിട്ടും അതിനെ ‘നിസാരവൽകരിച്ച’ വൈറ്റ്ഹൗസിന്റെയും ട്രംപിന്റെയും നിലപാടുകളാണ് നിക്ഷേപകരെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഇതുമൂലം മിക്കവരും കൈവശമുള്ള ഓഹരികൾ വിറ്റൊഴിഞ്ഞ് പിൻവലിഞ്ഞത് ഓഹരികളെ തകർച്ചയിലേക്ക് തള്ളി.‘‘ഓഹരി വിപണി ഇടിയണമെന്ന് എനിക്ക് ആഗ്രഹമൊന്നുമില്ല. പക്ഷേ, ചിലപ്പോഴൊക്കെ ചിലതെല്ലാം പരിഹരിക്കാൻ നിങ്ങൾ മരുന്നു കഴിക്കേണ്ടി വരും’’ എന്നായിരുന്നു ഓഹരിത്തകർച്ചയെ കുറിച്ച് ട്രംപിന്റെ അഭിപ്രായം. യുഎസിൽ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ഫ്യൂച്ചേഴ്സ് 2.5 ശതമാനവും എസ് ആൻഡ് പി 500 ഫ്യൂച്ചേഴ്സ് 2.9 ശതമാനവും നാസ്ഡാക്-100 ഫ്യൂച്ചേഴ്സ് 3.9 ശതമാനവും ഇടിഞ്ഞു.വമ്പൻ നഷ്ടത്തോടെ 71,449ലാണ് ഇന്ന് സെൻസെക്സ് വ്യാപാരം തുടങ്ങിയത്. 71,425 വരെ വീഴുകയും ചെയ്തു. ഇടിഞ്ഞത് 4 ശതമാനത്തോളം. ഇന്ത്യൻ ഓഹരി വിപണി ഇത്രയും തകർച്ച ഒറ്റദിവസം നേരിടുന്നത് ഏറെക്കാലത്തിനുശേഷമാണ്. നിലവിൽ വ്യാപാരം ആദ്യ മണിക്കൂർ ആകുമ്പോഴേക്കും സെൻസെക്സുള്ളത് 2,807 പോയിന്റ് (-3.74%) തകർന്ന് 72,538ൽ.


Source link

Related Articles

Back to top button