കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി; വിപണിമൂല്യം 43,000 കോടിക്ക് മുകളിൽ, പ്രതിരോധ ഓഹരികളിൽ വൻ മുന്നേറ്റം

ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്നലെ 6.10 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിവില, ഇന്നു വ്യാപാരം ചെയ്യുന്നത് 10.05% ഉയർന്ന് 1,653 രൂപയിൽ. ഇന്നലെ വ്യാപാരാന്ത്യത്തിൽ വില 1,502 രൂപയായിരുന്നു. ഇന്നൊരു ഘട്ടത്തിൽ 1,668.20 രൂപ വരെയും എത്തിയിരുന്നു. ഉച്ചയ്ക്കത്തെ വ്യാപാര സെഷനിലേക്ക് കടക്കുമ്പോഴേക്കും കമ്പനിയുടെ വിപണിമൂല്യം 43,487 കോടി രൂപയുമായിട്ടുണ്ട്.2024 ജൂലൈ എട്ടിന് കുറിച്ച 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളുടെ റെക്കോർഡ് ഉയരം. അന്നു വിപണിമൂല്യം 70,000 കോടി രൂപയ്ക്കും മുകളിലായിരുന്നു. പിന്നീടുപക്ഷേ, ലാഭമെടുപ്പ് തകൃതിയായതോടെ ഓഹരിവിലയും വിപണിമൂല്യവും താഴുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 ശതമാനത്തിലധികവും ഒരുമാസത്തിനിടെ 17 ശതമാനത്തിലധികവും നേട്ടം കമ്പനിയുടെ ഓഹരികൾ രേഖപ്പെടുത്തിയിട്ടുണ്ട്.കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 25,000 കോടി രൂപയുടെ മാരിടൈം ഡെവലപ്മെന്റ് ഫണ്ടിന് എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റി (ഇഎഫ്സി) പച്ചക്കൊടി വീശിയിട്ടുണ്ട്. കപ്പൽശാലയുടെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ് കഴിഞ്ഞദിവസം നോർവേ കമ്പനിയായ വിൽസൺ ഷിപ്പ് മാനേജ്മെന്റിന് കരാർ പ്രകാരമുള്ള ആദ്യ വെസ്സൽ കൈമാറിയതും ഓഹരിക്ക് ആവേശം പകർന്നു.
Source link