ഇന്ത്യയുടെ ‘പ്രിസിഷൻ അറ്റാക്ക്’: ഇന്നും ചോരപ്പുഴയായി പാക്കിസ്ഥാൻ ഓഹരികൾ; 7,000 പോയിന്റ് തകർന്ന് കറാച്ചി സൂചിക, വ്യാപാരം നിർത്തി

പാക്കിസ്ഥാന്റെ ഓഹരി വിപണി (Pakistan Stock Exchange/PSX) ഇന്നും തകർന്നടിഞ്ഞു. നഷ്ടം അസഹനീയമായവിധം കൂടിത്തുടങ്ങിയതോടെ കറാച്ചി ഓഹരി സൂചിക (KSE-100 Index) വ്യാപാരം നിർത്തിവച്ചു. ഇന്ന് ആദ്യ സെഷനിൽ 1,800 പോയിന്റ് ഉയർന്ന് മികച്ച പ്രതീക്ഷകൾ നിക്ഷേപകർക്ക് സമ്മാനിച്ച സൂചിക, വൈകാതെ തകർന്നടിയുകയായിരുന്നു. നഷ്ടം 7 ശതമാനത്തിന് മുകളിലേക്ക് (7,000 പോയിന്റോളം വീഴ്ച) കടന്നതോടെയാണ് വ്യാപാരം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇന്നലെയും കറാച്ചി സൂചിക 6 ശതമാനത്തിലധികം (6,500 പോയിന്റോളം) ഇടിഞ്ഞിരുന്നു.പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകരരുടെ താവളങ്ങളിൽ കടന്നുകയറിയ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) പ്രത്യാക്രമണം സൃഷ്ടിച്ച പ്രകമ്പനം താങ്ങാനാവാതെ, നിക്ഷേപകർ ഓഹരികൾ വിറ്റൊഴിഞ്ഞ് പിൻമാറുന്നതാണ് പാക്കിസ്ഥാൻ ഓഹരികളെ തകർക്കുന്നത്. പാക്കിസ്ഥാൻ സൈന്യത്തെയും സാധാരണക്കാരെയും ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് (Precision Attack) ഇന്ത്യ നടത്തിയത്. ഇന്ത്യയുമായുള്ള യുദ്ധം പാക്കിസ്ഥാനു താങ്ങാനാവില്ലെന്നും ഇപ്പോഴേ താറുമാറായ സമ്പദ്‍വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും യുഎസ് റേറ്റിങ് ഏജൻസിയായ മൂഡീസ് വ്യക്തനമാക്കിയതും ഓഹരി വിപണിക്ക് കനത്ത തിരിച്ചടിയാവുകയാണ്. മാത്രമല്ല, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ധനസഹായം നൽകുന്നത് നിർത്തണമെന്ന് ഐഎംഎഫിനോടും മറ്റും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനുള്ള രക്ഷാപ്പാക്കേജ് തുടരുന്നത് സംബന്ധിച്ച് ഐഎംഎഫിന്റെ തീരുമാനം നാളെ അറിയാം.
Source link