കൊച്ചിൻ ഷിപ്പ്യാർഡിന് നാലാംപാദത്തിൽ 11% ലാഭക്കുതിപ്പ്; അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു, മുന്നേറ്റം തുടർന്ന് ഓഹരി

കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ (Cochin Shipyard) ഓഹരികൾ ഒരിടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്ന് മികച്ച നാലാംപാദ പ്രവർത്തനഫലം (Q4 Results) കൂടി പുറത്തുവിട്ടതോടെ ഓഹരിവില കൂടുതൽ മുന്നേറി. വ്യാപാരം അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് 7.27% മുന്നേറി 1,823 രൂപയിൽ.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 23 ശതമാനത്തിലധികവും മൂന്നുമാസത്തിനിടെ 44 ശതമാനത്തിലധികവുമാണ് കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരി മുന്നേറിയത്. കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം ഓപ്പറേഷൻ സിന്ദൂറിന് (Operation Sindoor) ശേഷം പൊതുവേ പ്രതിരോധ ഓഹരികളിലുണ്ടായ (Defence Stocks) മികച്ച വാങ്ങൽതാൽപര്യത്തിന്റെ കരുത്തിലായിരുന്നെങ്കിൽ, ഇന്ന് പ്രവർത്തനഫലം കൂടി പുറത്തുവന്നത് കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരികൾക്ക് ഇരട്ടിമധുരമായി.മുൻവർഷത്തെ സമാനപാദത്തിലെ 258.88 കോടി രൂപയേക്കാൾ 11% വർധിച്ച് 287.18 കോടി രൂപയാണ് കഴിഞ്ഞപാദ ലാഭം (net profit). പ്രവർത്തനവരുമാനം (revenue from operations) 36.7% ഉയർന്ന് 1,757.65 കോടി രൂപയായി. കഴിഞ്ഞവർഷത്തെ നാലാംപാദത്തിൽ ഇത് 1,286.04 കോടി രൂപയായിരുന്നു. കപ്പൽ നിർമാണത്തിൽ (Ship building) നിന്നുള്ള വരുമാനം 985.15 കോടി രൂപയിൽ നിന്ന് 921.23 കോടി രൂപയായി കുറഞ്ഞു. എന്നാൽ, കപ്പൽ അറ്റകുറ്റപ്പണികളിൽ (Ship repair) നിന്നുള്ള വരുമാനം 300.89 കോടി രൂപയിൽ നിന്ന് 836.41 കോടി രൂപയായി ഉയർന്നു. ഷിപ്പിങ് നിർമാണ രംഗത്തെ വളർച്ച ഉന്നമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ മേഖലയിലെ വിവിധ കമ്പനികളുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും നിലവിൽ തൽകാലം ഏതെങ്കിലും പദ്ധതി സംബന്ധിച്ച് അറിയിപ്പുകൾ നൽകാനാകുംവിധം തീരുമാനങ്ങളുണ്ടായിട്ടില്ലെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ കൊച്ചിൻ ഷിപ്പ്യാർഡ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം പുരോഗമിക്കുമ്പോൾ തന്നെയാണ് ഉച്ചയോടെ കമ്പനി പ്രവർത്തനഫലം പുറത്തുവിട്ടത്.
Source link