കണ്ണിനും മനസിനും കുളിർമയേകുന്ന വെള്ളച്ചാട്ടം; പക്ഷേ, അപകടം പതിയിരിക്കുന്ന സ്ഥലം, സുരക്ഷവേണം

തിരുനാവായ: കണ്ണിനും മനസ്സിനും കുളിർമ പകരുന്നതാണ് ആതവനാട് അയ്യപ്പനോവിലെ ഈ വെള്ളച്ചാട്ടം. മഴക്കാലം തുടങ്ങിയതോടെ പതിവുപോലെ വെള്ളച്ചാട്ടം കാണാൻ ധാരാളംപേർ എത്തിത്തുടങ്ങി. പക്ഷേ, ഇങ്ങനെയെത്തുന്നവരുടെ സുരക്ഷയ്ക്ക് ഇവിടെ ഒരു നടപടിയുമില്ലെന്നതാണ് പ്രശ്നം. സഞ്ചാരികൾ വലിയതോതിൽ വരുമ്പോഴും അപകടങ്ങളുണ്ടാകാതിരിക്കാൻ നടപടിയൊന്നുമില്ല. ശക്തമായി പെയ്യുന്ന മഴയിൽ ഇവിടെയുള്ള വൻപാറക്കൂട്ടങ്ങൾ താഴേക്കു പതിക്കാൻ സാധ്യത കൂടുതലാണെന്നതാണ് അയ്യപ്പനോവിനെ അപകടകരമാക്കുന്നത്.മഴക്കാലത്ത് അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലമാണിത്. മാട്ടുമ്മൽ പാടശേഖരങ്ങളിൽനിന്ന് വരുന്ന വെള്ളം പാറക്കെട്ടിൽത്തട്ടി എഴുപതടിയോളം താഴ്ചയിലേക്കു പതിക്കുന്നതാണ് ഇവിടുത്തെ മനോഹരമായ കാഴ്ച. വിശേഷ ദിവസങ്ങളിലും ഒഴിവു ദിവസങ്ങളിലും ഒട്ടേറെപ്പേർ ഇവിടെയെത്തുന്നുണ്ട്. ശനിയാഴ്ച ബലിപെരുന്നാൾ ദിനത്തിൽ ഉച്ചയ്ക്കുശേഷം കുടുംബസമേതം നൂറുകണക്കിനുപേരാണ് ഇവിടെയെത്തുക. കുത്തനെയുള്ള ഇറക്കത്തിൽ കാലൊന്നുതെറ്റിയാൽ ചെന്നു പതിക്കുക പാറക്കെട്ടിലാകും.
Source link