Live നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കു വിട; കടൽ തൊട്ട്, ജനകോടികളുടെ മനസ്സു തൊട്ട് സുനിതയും സംഘവും ഭൂമിയിൽ

ന്യൂയോർക്ക് ∙ ഒൻപതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശുഭാവസാനം. ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും ഒടുവിൽ ഭൂമിയിൽ. ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയത്. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. കടൽപരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതിൽ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററിൽ കൊണ്ടുപോകുക.സുനിതയുമായുള്ള യാത്രാപേടകം ഇന്നലെ രാവിലെ പത്തരയോടെയാണ് ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേർപെടുത്തിയത്. ഐഎസ്എസുമായുള്ള ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് വിജയമായതോടെ സുനിത ഉൾപ്പെടെ 4 യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു. ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു.
Source link