KERALA

സിറിയക്കെതിരായ ഉപരോധം നീക്കി ട്രംപ്: ഇറാനും ഇസ്രയേലും ഉത്കണ്ഠയിൽ; മധ്യപൂർവേഷ്യയിൽ പുതിയ നീക്കങ്ങള്‍


അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സിറിയക്കെതിരായ ഉപരോധങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചത് ചൊവ്വാഴ്ചയാണ്. പിറ്റേന്ന് അദ്ദേഹം സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയുമായി കൂടിക്കാഴ്ച നടത്തി. 25 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമാണ് ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ നേരില്‍ കാണുന്നത്. രണ്ടായിരാമാണ്ടിലാണ് ഇതിന് മുമ്പ്‌ അന്നത്തെ സിറിയന്‍ പ്രസിഡന്റ് ഹാഫിസ് അല്‍ അസദും അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും തമ്മിലുള്ള ഉച്ചകോടി നടന്നത്‌. 54 വര്‍ഷം നീണ്ട അസദ് കുടുംബവാഴ്ച അട്ടിമറിച്ച വിമതസേനയെ നയിച്ച അബൂ മുഹമ്മദ് അല്‍ ജുലാനി എന്ന അല്‍ ഷാര ഇടക്കാല പ്രസിഡന്റായി, അമേരിക്ക ഭീകരവാദിയെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ഡിസംബറില്‍ വിമതസേന രാജ്യം പിടിച്ചപ്പോള്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.കഴിഞ്ഞ പതിമൂന്നു വര്‍ഷത്തെ ആഭ്യന്തരയുദ്ധം കാരണം തകര്‍ന്നു തരിപ്പണമായ സിറിയയുടെ പുനര്‍നിര്‍മാണത്തിന് വഴി തെളിയുകയാണ്. മാത്രമല്ല, മധ്യപൂര്‍വേഷ്യയിലെ ശാക്തിക ബലാബലത്തെ ഇത് മാറ്റിമറിക്കുകയും ചെയ്യും. മധ്യപൂര്‍വേഷ്യയിലെ ഏറ്റവും പ്രമുഖ ശക്തികളായ ഇറാനും ഇസ്രയേലും അമേരിക്കന്‍ തീരുമാനത്തില്‍ അസന്തുഷ്ടരാണ്. മേഖലയിലെ മറ്റൊരു പ്രബലശക്തിയായ തുര്‍ക്കിക്കും ഇത് ശുഭവാര്‍ത്തയല്ല. സൗദി അറേബ്യയ്ക്ക് മേഖലയില്‍ ഉണ്ടായ മുന്‍തൂക്കമാണ് കാരണം. സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പുകഴ്ത്തിയ ട്രംപ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഉപരോധം നീക്കിയതെന്ന് വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button