‘അച്ഛൻ്റെ ഓർമകൾ ഓരോ നിലമ്പൂർക്കാരുടെയും മനസിൽ എരിയുന്നു’; വൈകാരിക കുറിപ്പുമായി വി.വി പ്രകാശിൻ്റെ മകൾ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കവേ വൈകാരിക കുറിപ്പുമായി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്. നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരില്‍ ആര്യാടന്‍ ഷൗക്കത്തിനാണ് മുന്‍തൂക്കമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് നന്ദനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പെന്നതും ശ്രദ്ധേയമാണ്. ‘അച്ഛന്റെ ഓര്‍മകള്‍ക്ക് മരണമില്ല’ എന്ന വാചകത്തോടെയാണ് നന്ദനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ”ജീവിച്ചുമരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ചപിടിച്ച ഓര്‍മ്മകള്‍ ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും. ആ ഓര്‍മ്മകള്‍ മാത്രംമതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍”, നന്ദന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Source link