ഗുവാഹത്തിയിൽനിന്ന് ബെംഗളൂരുവിലേക്ക് ‘പറന്ന്’ സഞ്ജു സാംസൺ; ലക്ഷ്യം വിക്കറ്റ് കീപ്പിങ്ങിന് അനുമതി, ക്യാപ്റ്റൻ സ്ഥാനം!

ബെംഗളൂരു∙ കൈവിരലിനു പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ മലയാളി താരം സഞ്ജു സാംസൺ, വിക്കറ്റ് കീപ്പിങ്ങിന് അനുമതി തേടി ബെംഗളൂരുവിലേക്ക് പോയി. ഗുവാഹത്തിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനു പിന്നാലെയാണ്, ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് പോയത്. ഐപിഎലിന്റെ ആദ്യ ഘട്ടത്തിൽ ബാറ്റിങ്ങിന് അനുമതി ലഭിച്ചിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ജോലിയിൽനിന്ന് താരത്തെ വിലക്കിയിരുന്നു. ഇതോടെ ആദ്യ മൂന്നു മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സഞ്ജു, രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം റിയാൻ പരാഗിന് കൈമാറുകയും ചെയ്തു.ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനാകുന്ന സഞ്ജു, സമ്പൂർണ ഫിറ്റ്നസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സഞ്ജുവിന്റെ അഭാവത്തിൽ ആദ്യ മൂന്നു മത്സരങ്ങളിൽ യുവതാരം ധ്രുവ് ജുറേലാണ് രാജസ്ഥാനായി വിക്കറ്റ് കീപ്പറായത്. ആദ്യ മൂന്നു മത്സരങ്ങളിൽനിന്ന് ഒരേയൊരു ജയം സഹിതം 2 പോയിന്റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ. മൂന്നു മത്സരങ്ങളിലും രാജസ്ഥാനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു, ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല.
Source link