ആന്റിക്ലൈമാക്സായി ആർ.സി.ബിയുടെ സ്വപ്നസാഫല്യം; ദുരന്തത്തിൽ കലാശിച്ച 18 വർഷത്തെ കാത്തിരിപ്പ്

ആര്‍സിബിയുടെ 18 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായ രാത്രി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം ചെങ്കടലായ നിമിഷങ്ങള്‍. വിരാട് കോലിയെന്ന ഇതിഹാസത്തിന്റെ കരിയറിന് പൂര്‍ണത. അക്ഷരാര്‍ഥത്തില്‍ മനംനിറയ്ക്കുന്നതായിരുന്നു ചൊവ്വാഴ്ചത്തെ കാഴ്ചകള്‍. ബെംഗളൂരുവിന്റെ സ്വപ്‌നം സാഫല്യമായ ആ രാത്രി പിന്നിട്ട് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് ദുരന്തവാര്‍ത്തയെത്തുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വിജയാഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരുവിന്റെ സന്തോഷനിമിഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായി ഈ ദുരന്തം.ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീടവിജയത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടി കാണാൻ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റേഡിയത്തിന് പുറത്ത് വന്‍ ജനക്കൂട്ടമാണ് ദൃശ്യമായത്. വിധാൻസൗധയില്‍ നടന്ന അനുമോദനച്ചടങ്ങിന് ശേഷമാണ് ചിന്നസ്വാമിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന് പുറത്ത് മണിക്കൂറുകള്‍ക്കുമുമ്പ് തന്നെ ആളുകള്‍ ഒഴുകിയെത്തി. അതോടെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാളി. അതിനിടയില്‍ മഴ പെയ്തതോടെ ആളുകള്‍ തുറന്ന പ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങി. ആളുകള്‍ ഒരുമിച്ച് നീങ്ങിയത് വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
Source link