മുരളി ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടികൾ മുടക്കിയുള്ള വിവരക്കേട്: അഖിൽ മാരാർ

മനുഷ്യരെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിച്ച് സിനിമയെ മാർക്കറ്റ് ചെയ്യുകയായിരുന്നു ‘എമ്പുരാൻ’ സിനിമയുടെ അണിയറപ്രവർത്തകർ ചെയ്തതെന്ന് ബിഗ്‌ബോസ് താരം അഖിൽ മാരാർ. ഒരു സിനിമ ഇറങ്ങിയാൽ ചർച്ച ചെയ്യപ്പേടേണ്ടത് മതമല്ല, സിനിമയാണ്. മോഹൻലാലിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് മനസ്സിലായി, അദ്ദേഹം ഖേദം പ്രകടിപ്പിച്ചത് വലിയ കാര്യമാണ്. മുരളി ഗോപി ഇതെല്ലാം കണ്ടിട്ടും നിശബ്ദത പാലിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ആളുകൾ തമ്മിലടിക്കുന്നത് കണ്ടു രസിക്കുന്ന സൈക്കോ ആണോ എന്നും അഖിൽ മാരാർ ചോദിക്കുന്നു. പൃഥ്വിരാജ് എന്ന നടനോടും സംവിധായകനോടും ബഹുമാനവും സ്നേഹവുമുണ്ട്. പക്ഷേ അദ്ദേഹം എമ്പുരാൻ എന്ന സിനിമ മാർക്കറ്റ് ചെയ്ത രീതി ശരിയായില്ല. ഇടതുപക്ഷത്തെ വിമർശിക്കുന്ന ഒരു സിനിമ കേരളത്തിൽ ചെയ്യാൻ കഴിയില്ല എന്നും ചെയ്താൽ തന്നെ പ്രദർശിപ്പിക്കാൻ കഴിയില്ല എന്നും അഖിൽ മാരാർ പറയുന്നു. ഗുജറാത്ത് കലാപം കഴിഞ്ഞ് 23 വർഷമാവുകയും നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായി അവരതിന്റെ നേട്ടങ്ങളൊക്കെ നേടുകയും ചെയ്തുകഴിഞ്ഞു വീണ്ടും കലാപത്തിന്റെ പേരുപറഞ്ഞ് ബിജെപിക്ക് കൂടുതൽ നേട്ടങ്ങളുണ്ടാക്കി കൊടുക്കാനാണ് ഇത്തരം ചർച്ചകൾ സഹായിക്കുന്നത് എന്ന് അഖിൽ ജിഞ്ചർ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. ‘‘എമ്പുരാൻ എന്ന സിനിമ ഞാൻ ആദ്യദിവസം കണ്ടില്ല. പടം കണ്ടത് രണ്ടു ദിവസം മുമ്പാണ്. ഒരു സിനിമ ഇറങ്ങി കഴിയുമ്പോൾ ആദ്യദിനങ്ങളിൽ വരുന്ന അഭിപ്രായങ്ങൾ നമ്മൾ ശ്രദ്ധിക്കുമല്ലോ. സമൂഹം എങ്ങനെയാണ് ആ സിനിമ ഏറ്റെടുക്കുന്നത്, സിനിമ നല്ലതാണോ എന്നു നോക്കും. അപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം സോഷ്യൽ മീഡിയയിൽ മതപരമായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അടിയായിരുന്നു. അതായത് സംഘികളെ തേച്ചൊട്ടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗം പേർ ആഘോഷിക്കുമ്പോൾ സംഘികളുടെ ഭാഗത്തുനിന്നുള്ള എതിർപ്പ് നമ്മൾ കാണുന്നു. ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ള ആളുകൾ പ്രതികരിക്കുന്നു.
Source link