‘മൃതദേഹമില്ല, എഫ്ഐആർ റജിസ്റ്റർ ചെയ്തത് 2 വർഷത്തിന് ശേഷം; നിർണായകമായത് ആ മുടിക്കഷ്ണം’

മലപ്പുറം∙ മൃതദേഹം കണ്ടെത്താത്ത ഷാബാ ഷരീഫ് കൊലപാതക കേസ് പഴുതുകളെല്ലാം അടച്ചു തെളിയിച്ചതിൽ കേരളാ പൊലീസിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം.കൃഷ്ണൻ നമ്പൂതിരി. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ, കൊലപാതകം നടന്നു 2 വർഷങ്ങൾക്കു ശേഷമാണ് എഫ്ഐആർ പോലും റജിസ്റ്റർ ചെയ്യുന്നത്. കേരളാ പൊലീസിന്റെ അഭിമാനകരമായ നേട്ടം എന്നതിനപ്പുറം, കുറ്റകൃത്യങ്ങൾ കൂടിവരുന്ന കാലത്ത് ഇതുപോലെയുള്ള കേസുകളിലെ വിധി വലിയ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ഒറ്റനോട്ടത്തിൽ വളരെ നിസാരമായി തോന്നുന്ന തെളിവുകൾ വരെ ശേഖരിക്കാനും കോടതിയിൽ അവതരിപ്പിക്കാനും സാധിച്ചത് നല്ല പിന്തുണ പൊലീസിൽനിന്ന് ലഭിച്ചതിനാലാണ്. മലപ്പുറം മുൻ എസ്പിയായിരുന്ന സുജിത് ദാസ് ഈ കേസിൽ എടുത്ത താൽപര്യവും നടത്തിയ പ്രയത്നങ്ങളും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായ വിഷ്ണു, അനിൽ എന്നിവരെയും പ്രോസിക്യൂട്ടർ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു.
Source link