ലക്ഷം കോടിയിലേക്ക് മലയാളിയുടെ മ്യൂച്വൽഫണ്ട് സമ്പത്ത്; 2024ൽ ഒഴുക്കിയത് 27,500 കോടി, ‘ഓഹരിയാണ്’ ആവേശം

മലയാളികൾക്ക് മ്യൂച്വൽഫണ്ടിനോടുള്ള ഇഷ്ടം കൂടിക്കൂടിവരുന്നു. 2024ൽ മാത്രം മ്യൂച്വൽഫണ്ടുകളിലേക്ക് കേരളീയർ ഒഴുക്കിയത് 27,447 കോടി രൂപ. മ്യൂച്വൽഫണ്ടുകളിൽ കേരളത്തിൽ നിന്നുള്ള ആകെ നിക്ഷേപം (Asset Under Management/AUM) ഡിസംബറിൽ 88,728.79 കോടി രൂപയിലുമെത്തിയെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ (AMFI) വ്യക്തമാക്കി.ഇന്ത്യൻ ഓഹരി വിപണി 2024ൽ പൊതുവേ കാഴ്ചവച്ച റെക്കോർഡ് നേട്ടങ്ങൾ നിരവധി പേരെ, പ്രത്യേകിച്ച് യുവാക്കളെ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് ആകർഷിച്ചുവെന്നാണ് വിലയിരുത്തൽ. മ്യൂച്വൽഫണ്ടിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) സംബന്ധിച്ച അവബോധം വർധിച്ചതും മൊബൈൽ ആപ്പുകൾ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും മ്യൂച്വൽഫണ്ടുകളുടെ സ്വീകാര്യത കൂട്ടി. 100 രൂപ മുതൽ ആഴ്ചയിലോ മാസമോ ത്രൈമാസമോ ആയി നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ പ്രത്യേകത.ഡിസംബറിലും മലയാളികളിൽ ഏറ്റവുമധികം നിക്ഷേപമൊഴുക്കിയത് ഓഹരിയധിഷ്ഠിത മ്യൂച്വൽഫണ്ട് പദ്ധതികളിലേക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിലെ 63,742.03 കോടി രൂപയിൽ നിന്ന് 66,808.14 കോടി രൂപയിലേക്കാണ് ഓഹരിയധിഷ്ഠിത (Equity oriented schemes) പദ്ധതികളിലെ നിക്ഷേപം വർധിച്ചത്. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ (liquid schemes) നിക്ഷേപം 5,903.87 കോടി രൂപയിൽ നിന്ന് 5,459.39 കോടി രൂപയായി കുറഞ്ഞു.2019ൽ 25,000 കോടി രൂപയായിരുന്ന എയുഎം, 2023 ഡിസംബർ ആയപ്പോഴേക്കും 61,708 കോടി രൂപയിലെത്തി. 2024 ഡിസംബറിൽ 88,000 കോടി രൂപയും ഭേദിച്ചു. 2024 ജൂണിലാണ് ആദ്യമായി 70,000 കോടി രൂപ കടന്നത്. ഓഗസ്റ്റിൽ 80,000 കോടി രൂപയും. ഒക്ടോബറിൽ 85,000 കോടി രൂപ കടന്നു. നവംബറിൽ കാര്യമായ മുന്നേറ്റമുണ്ടായില്ല. ആ ക്ഷീണം കവച്ചുവയ്ക്കുന്ന കുതിപ്പായിരുന്നു ഡിസംബറിൽ. ഈ ട്രെൻഡ് തുടർന്നാൽ, 2025ന്റെ ആദ്യപാദത്തിൽ തന്നെ മൊത്തം എയുഎം ലക്ഷം കോടി രൂപ ഭേദിച്ചേക്കാം.
Source link