പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരനുൾപ്പെടെ കൊടുംഭീകരരുമായി വേദിപങ്കിട്ട് പാക് നേതാക്കൾ; ചിത്രം പുറത്ത്

ഇസ്ലാമാബാദ്: ലഷ്‌കറെ തൊയ്ബയിലെ കൊടുംഭീകരരുമായി പാകിസ്താനിലെ രാഷ്ട്രീയ നേതാക്കൾ വേദി പങ്കിടുന്നതിന്റെ ചിത്രം പുറത്ത്. മേയ് 28-ന് പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ നടന്ന, യോം-ഇ-തക്ബീര്‍ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു ഇത്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സെയ്ഫുള്ള കസൂരി ഉള്‍പ്പെടെയുള്ള ഭീകരന്മാരുമായാണ് നേതാക്കൾ വേദി പങ്കിട്ടത്. പാകിസ്താന്‍ മര്‍ക്കസി മുസ്‌ലിം ലീഗ് ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നാഷണൽ അസംബ്ലി അംഗം മാലിക് റഷീദ് അഹമ്മദ് ഖാന്‍, പഞ്ചാബ് നിയമസഭാ സ്പീക്കര്‍ മാലിക് മുഹമ്മദ് അഹമ്മദ് ഖാന്‍, പിഎംഎല്‍ (എന്‍) നേതാവ് മറിയം നവാസ് തുടങ്ങിയവര്‍ ലഷ്‌കര്‍ കമാന്‍ഡര്‍മാരായ സെയ്ഫുള്ള കസൂരി, തല്‍ഹ സയീദ്, അമീര്‍ ഹംസ എന്നിവര്‍ക്ക് ഒപ്പമിരിക്കുന്ന ദൃശ്യമാണ് പുറത്തെത്തിയിട്ടുള്ളത്. ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ ഹാഫിസ് സയീദിന്റെ മകനാണ് തല്‍ഹ.
Source link